കല്‍പ്പറ്റ: മൈക്രോ ഫിനാന്‍സ് ഇടപാടില്‍ എസ്എന്‍ഡിപി യോഗം പുല്‍പ്പള്ളി യൂണിയനുമായി ബന്ധപ്പെട്ട് നടത്തിയത് 10 ലക്ഷം രൂപയുടെ തട്ടിപ്പ്. വനിതാ സ്വാശ്രയ സംഘങ്ങള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന് പുല്‍പ്പള്ളി യൂണിയന് 20 ലക്ഷം രൂപ നല്‍കിയെന്നാണ് മൈക്രോ ഫിനാന്‍സ് ഇടപാടിന് ചുക്കാന്‍ പിടിച്ചവരുടെ കണക്കില്‍.
എന്നാല്‍ 10 ലക്ഷം രൂപ മാത്രമാണ് യൂണിയന് പ്രസിഡന്റിന് ലഭിച്ചത്. ഈ തുകയില്‍നിന്ന് 25,000 രൂപ വീതം ഏഴ് സംഘങ്ങള്‍ക്കാണ് വായ്പ ലഭിച്ചതെന്നും ബാക്കി തുകയുടെ വിനിയോഗത്തില്‍ വ്യക്തതയില്ലെന്നുമുള്ള ആക്ഷേപം നിലനില്‍ക്കുകയാണ്.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പരാതിയിലാണ് വിജിലന്‍സ് കേസ്. സംസ്ഥാന വ്യാപകമായി 124 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ആദ്യം അന്വേഷണം പൂര്‍ത്തിയായത് പുല്‍പ്പള്ളി യൂണിയുമായി ബന്ധപ്പെട്ട കേസിലാണ്. ഈ കേസില്‍ കുറ്റപത്രം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, യൂണിയന് പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പെടെ ആറ് പ്രതികളുണ്ട്. ഇവരെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നേരത്തേ ചോദ്യം ചെയ്തിരുന്നു.
2013-15 കാലയളവിലാണ് കേസുകള്‍ക്ക് ആധാരമായ തട്ടിപ്പു നടന്നത്. സ്വാശ്രയ സംഘങ്ങള്‍ക്ക് നല്‍കുന്നതിന് പിന്നാക്ക വികസന കോര്‍പറേഷനില്‍നിന്ന് കുറഞ്ഞ പലിശയ്ക്ക് എടുത്ത വായ്പയാണ് ഉയര്‍ന്ന പലിശയ്ക്ക് വനിതാ സ്വാശ്രയ സംഘങ്ങള്‍ക്ക് ലഭ്യമാക്കിയത്. ഇതിനു പുറമേയായിരുന്നു കണക്കില്‍ കാണിച്ചതിലും കുറഞ്ഞ തുക യൂണിയനുകള്‍ക്ക് നല്‍കിയുള്ള തട്ടിപ്പ്.